Translate

ലൗ - ത്രൂ ദി ഐസ്‌ ഓഫ്‌ എ ബ്ലൈന്‍ഡ്‌. : ശ്രീ കേരള വര്‍മ്മ കോളേജ്‌ ഹോസ്‌റ്റല്‍ വിശേഷങ്ങള്‍

ജയകൃഷ്‌ണന്റെ സ്വപ്‌നം. അത്‌ മറ്റുള്ളവരുടെ സ്വപ്‌നങ്ങളില്‍നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു. കാരണം ജന്മനാ അന്ധനായ അവന്‍ സ്വപ്‌നം കണ്ടത്‌ അവന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, ഒന്നു തൊട്ടിട്ടുപോലുമില്ലാത്ത, ജലജയെന്ന പെണ്‍കുട്ടിയെയായിരുന്നു. ഒരു ബ്ലൈന്‍ഡ്‌ സ്‌കൂളില്‍, ഒരേ കാലഘട്ടത്തില്‍ പഠിച്ചിരുന്നു എന്നതിനാല്‍ ചില അവസരങ്ങളില്‍ അവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്‌. ആ സംസാരങ്ങളില്‍ ജലജയുടെ ഭാഗത്തുനിന്നും ഒരു ഏകദിശാ പ്രണയത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു എന്നതുമാത്രമാണ്‌ എടുത്തുപറയാവുന്ന സവിശേഷത. അവര്‍ക്കിടയിലെ സുഹൃത്തുക്കള്‍ അത്‌ തിരിച്ചറിഞ്ഞിരുന്നു. ജയകൃഷ്‌ണന്റെ സൗഹൃദത്തിന്റെ വേലിക്കെട്ടിനപ്പുറത്തേക്ക്‌ ജലജയുടെ പ്രണയവള്ളി പടരാന്‍ ശ്രമിച്ചിരുന്നുവെന്നുവേണം കരുതാന്‍. ഒരുപക്ഷെ അതിനു മുന്‍പെ, ഇനിയൊരു പ്രണയവള്ളിക്കും എത്തിപിടിക്കാനാകാത്തവിധം, ലതയുടെ പ്രണയം, ജയകൃഷണനെ, കാട്ടുവള്ളികള്‍പോലെ വരിഞ്ഞുമുറുക്കി കഴിഞ്ഞിരിക്കണം. ഇത്‌ അവനുമായിട്ടുള്ള എന്റെ സൗഹൃദ സംഭാഷണങ്ങളില്‍ നിന്ന്‌ ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളാണ്‌.

കലാലയ കാലഘട്ടത്തില്‍ ഹോസ്‌റ്റലില്‍ ഒപ്പമുണ്ടായിരുന്ന, ജന്മനാ അന്ധനായ, ജയകൃഷ്‌ണന്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു. അവധി ദിവസങ്ങളില്‍ പതിവുപോലെ പ്രാതല്‍ കഴിഞ്ഞ്‌ ഹോസ്‌റ്റല്‍ മുറിയുടെ മുന്നിലുള്ള തിണ്ണയില്‍ കുറച്ചുനേരം സംസാരിച്ചിരിക്കാന്‍ അവന്‍ വരാറുണ്ട്‌. അന്ന്‌ അവന്റെ സംസാരത്തില്‍ ഒരു പ്രത്യേക ഉണര്‍വും ആവേശമുണ്ടായിരുന്നു. അതുവരെ കാണാത്ത ഒരു സന്തോഷത്തിന്റെ തിരയിളക്കം അവനില്‍ ഞാന്‍ കണ്ടു. ന്യൂ ജനറേഷന്‍ ഭാഷയില്‍ ഒരു "എക്‌സൈറ്റഡ്‌ മൂഡ്‌്‌" എന്നും പറയാം.

"ടാ... ഇന്നലെ ഞാനവളെ സ്വപ്‌നം കണ്ടെടാ..." അതു പറയുമ്പോള്‍ അവന്റെ മുഖത്തു ഞാന്‍ കണ്ട ചിരിയും സന്തോഷവും ഗംഭീരമായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം, നല്ല മൂഡിലാണെങ്കില്‍, പതിവായി ചെയ്യാറുള്ളതുപോലെ, അവന്‍ തലയാട്ടികൊണ്ടിരിക്കുകയും തുടയില്‍ താളം പിടിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.

"എന്താടാ തെണ്ടി നീ ഒന്നും മിണ്ടാതെ ഇരിക്കുന്നത്‌ ?" അവന്‍ തല ഒരുവശത്തേയ്‌ക്ക്‌ തിരിച്ചുപിടിച്ചുകൊണ്ട്‌ എനിക്കു നേരെ ചെവി വട്ടം പിടിച്ചുകൊണ്ട്‌ ചോദിച്ചു.

"എന്തുവാടാ ഇത്‌ ? ഇന്നലെയും കൂടി രണ്ടു മണിക്കൂറിലധികം പ്രാവുകളെപ്പോലെ മുട്ടിയുരുമ്മിയിരുന്ന്‌്‌ കുറുങ്ങിയതല്ലേ ? ഉച്ചക്ക്‌ ഞാന്‍ ക്ലാസ്സിലേക്കു പോകുമ്പോഴും രണ്ടാമത്ത അവറ്‌ ക്ലാസ്സു കഴിഞ്ഞ്‌ തിരിച്ചുവരുമ്പോഴും നിങ്ങള്‍ രണ്ടുപേരും ഒട്ടിച്ചേര്‍ന്ന്‌ ആ മരച്ചോട്ടിലിരിക്കുന്നത്‌ ഞാന്‍ കണ്ടതാ. ഉറങ്ങുമ്പോഴെങ്കിലും അവളെ വെറുതെ വിട്ടുകൂടെ ?"

എന്റെ ചോദ്യം അവനെ ചൊടിപ്പിച്ചുവെന്നു തോന്നുന്നു. "എടാ .......... മോനെ. ഇത്‌ അവളല്ല. എന്റെ പഴയ ഒരു ആരാധിക. ഞാന്‍ നിന്നോടു മുന്‍പ്‌ പറഞ്ഞിട്ടില്ലേ ? ഒരു ജലജ. ബ്ലൈന്‍ഡ്‌ സ്‌കൂളില്‍ എന്നോടൊപ്പം പഠിച്ചിരുന്ന ജലജ."

"ആഹാ.. അപ്പോ അഞ്ചാം ക്ലാസ്സുമുതല്‍ തുടങ്ങിയെന്നു പറയപ്പെടുന്ന ലതയോടുള്ള നിന്റെ പ്രേമം അത്ര ദിവ്യമൊന്നുമല്ല അല്ലേ ? "

"ഹോ... നിന്നെകൊണ്ടുതോറ്റു. ടാ... ഇവള്‍ടേത്‌ വണ്‍ വേ ലൗവ്വായിരുന്നു. ഇവളുടെ സംസാരത്തില്‍ പലപ്പോഴും എനിക്ക്‌ അങ്ങനെ തോന്നിയിട്ടുണ്ട്‌്‌. പിന്നെ ഞങ്ങള്‍ക്കിടയിലെ സൃഹൃത്തുക്കളും അവളുടെ എന്നോടുള്ള താത്‌പര്യം പറഞ്ഞ്‌ കളിയാക്കാറുണ്ട്‌്‌. ലതയും ഞാനും ഇഷ്ടത്തിലാണെന്ന്‌ ഇവള്‍ക്ക്‌ അറിയാമായിരുന്നു. ഒരിക്കല്‍ അവള്‍ എന്നോട്‌ അത്‌ തുറന്നുപറഞ്ഞിട്ടുമുണ്ട്‌. ബ്ലൈന്‍ഡ്‌ സ്‌കൂളില്‍നിന്നും പിരിയുമ്പോള്‍ പറഞ്ഞ അവള്‍ടെ ആ ഡയലോഗ്‌ ഇപ്പഴും മറക്കാന്‍ കഴിയൂല മോനെ... ജയേട്ടന്റെ പോലൊരു ഫ്രണ്ടിനെ കിട്ടിയത്‌ ലതേടെ ഭാഗ്യാ... ഈ ജലജേനെ മറക്കരുത്‌ ട്ടോന്ന്‌......"

"അതൊക്കെ അവിടെ നിക്കട്ടെ... ഇപ്പോ അവളെ സ്വപ്‌നം കാണാനുണ്ടായ സാഹചര്യം ?" എന്റെ സംശയം അതായിരുന്നു.

"അതുതന്ന്യാടാ എനിക്കും മനസ്സിലാകാത്തത്‌. ഇപ്പോ അവളെ സ്വപ്‌നം കാണാന്‍ എന്താ കാരണം ?"

എന്നിലെ മനഃശാസ്‌ത്രജ്ഞന്‍ സടകുടഞ്ഞ്‌ എഴുന്നേറ്റു.


 "ചില കാര്യങ്ങള്‍ ഇപ്പോഴും എനിക്ക്‌ പിടികിട്ടുന്നില്ല. അതായത്‌്‌ കണ്ണു കാണാന്‍ കഴിയാത്ത നിനക്കെങ്ങനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ സ്വപ്‌നം കാണാന്‍ പറ്റി എന്നതാണ്‌ എന്റെ ഒന്നാമത്തെ സംശയം. ജീവിതത്തില്‍ ചില സംഭവങ്ങളും കാഴ്‌ചകളും നമ്മള്‍ ഓര്‍ത്തുവെച്ചില്ലെങ്കിലും ചിലതെല്ലാം നമ്മുടെ ഉപബോധമനസ്സില്‍ നാമറിയാതെ നിലനല്‍ക്കുമെന്നും അവ ചിലപ്പോള്‍ സ്വപ്‌നങ്ങളായി കാണാന്‍ കഴിഞ്ഞേക്കുമെന്നും എവിടെയോ വായിച്ചിട്ടുണ്ട്‌്‌. അങ്ങനെയെങ്കില്‍ ജലജ നീയറിയാതെ തന്നെ നിന്റെ മനസ്സില്‍ കയറിപറ്റിയിരുന്നു എന്നുവേണം അനുമാനിക്കാന്‍, ഒരുപക്ഷെ ലതക്കും മുന്‍പെ...."

ഹോസ്‌റ്റലിന്റെ മൈതാനം കാണത്തക്കവിധത്തില്‍ ഇരുന്നുകൊണ്ട്‌ സംസാരത്തില്‍ മുഴുകിയിരുന്ന ഞങ്ങള്‍ക്കു പുറകിലുള്ള വരാന്തയിലൂടെ ഒരു കാല്‍പെരുമാറ്റം കടന്നുപോയി. മനഃശ്ശാസ്‌ത്രത്തിന്റെ വിവിധ വശങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഞാന്‍ അത്‌ ശ്രദ്ധിച്ചില്ല. പക്ഷെ കണ്ണുകാണാത്ത ജയകൃഷ്‌ണന്‍ അത്‌ കണ്ടു.

അത്‌ നമ്മടെ മുരളിയല്ലേ ? അതുകേട്ട്‌ മുരളി തിരിച്ചുവന്നു പറഞ്ഞു.

"ഈ തെണ്ടിക്കെന്തിനാണ്‌ കണ്ണ്‌. എങ്ങനെ മനസ്സിലായി ഞാനാ പോയതെന്ന്‌്‌. "

"അതൊക്കെ മനസ്സിലാവുമെടാ. നീയല്ല നിന്റെ മറ്റവള്‌ പോയാ വരെ ഞാന്‍ പിടിക്കും. പിന്നെയാണ്‌. "

സംസാരിച്ചുകൊണ്ടുതന്നെ ഇതിനിടയില്‍ മുരളി എന്റെ റുമില്‍ കയറി ഒരു പഴയ ന്യൂസ്‌പേപ്പറിന്റെ പകുതി കീറി എടുത്തുകൊണ്ടുവന്ന്‌ ശബ്ദമുണ്ടാക്കാതെ മടക്കാനും തുടങ്ങി. അവന്റെ മുഖത്ത്‌ ഒരു കള്ളക്കളിയുടെ ലാഞ്ചന ഉണ്ടോയെന്നൊരു സംശയം. ഇതിനിടയില്‍ ഒട്ടും കാഴ്‌ചശക്തിയില്ലാത്ത ജയകൃഷ്‌ണന്‍ അടുത്ത വെടി പൊട്ടിച്ചു.

"മുരളി ഇന്നലെ ഗുരുവായൂര്‌ പോയിരുന്നു. അല്ലേ ? ഇട്ടിരിക്കുന്നത്‌ പുതിയ ചെരിപ്പാണല്ലോ എന്നതുകൊണ്ട്‌ ചോദിച്ചതാ. നീയെന്തായാലും കാശുകൊടുത്ത്‌ പുതിയ ചെരുപ്പ്‌ വാങ്ങില്ലാന്നറിയാം. സത്യം പറയെടാ.. ഗുരുവായൂര്‌ അമ്പലനടേന്ന്‌ അടിച്ചുമാറ്റിയതല്ലേടാ".

മുരളിയും ഞെട്ടി. ഞാനും ഞെട്ടി. കാരണം. മുരളിയുടെ കാലില്‍ പുതിയ ചെരുപ്പുതന്നെയാണെന്ന്‌ കണ്ണുള്ള എനിക്കുപോലും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജയകൃഷ്‌ണന്റെ കണ്ടുപിടുത്തം ശരിതന്നെയല്ലേയെന്ന്‌ ഉറപ്പിക്കാനായി അവന്‍ ഒരു കള്ളച്ചിരിയും പാസാക്കി ചെവികൂര്‍പ്പിച്ച്‌ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.

"ഇതാ ഞാന്‍ പറഞ്ഞത്‌. ഇവന്‍ അന്ധനൊന്നുമല്ല. വെറുതെ ബ്ലൈന്‍ഡ്‌ ആണെന്നും പറഞ്ഞ്‌ സര്‍ക്കാരിന്റെ ചെലവില്‍ പുട്ടടിച്ചു നടക്കണതാണ്‌. എന്നാലും എന്റെ പുതിയ ചെരുപ്പാണെന്ന്‌ ഈ തെണ്ടിക്ക്‌ എങ്ങനെ മനസ്സിലായി." എന്നും പറഞ്ഞ്‌്‌ മുരളി ജയകൃഷ്‌ണന്റെ തോളില്‍ പിടിച്ചു സ്‌നേഹപൂര്‍വ്വം ഒന്നു കുലുക്കി. എന്നിട്ട്‌ മുരളി ജയകൃഷ്‌ണന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന കവര്‍ എടുത്തു.

"എന്തിനാ നീ അതൊക്കെ എടുക്കണത്‌. അത്‌ ഞാന്‍ പോസ്‌റ്റു ചെയ്യാന്‍ വെച്ചിട്ടുള്ളതാ." ജയകൃഷ്‌ണന്‍ കവര്‍ തിരിച്ചുവാങ്ങാന്‍ നോക്കി. മുരളി രണ്ടടി മാറിനിന്നു.

"തരാം മച്ചു. നീ ബേജാറാവാണ്ടിരിക്ക്‌. വല്ല പെണ്ണുങ്ങള്‍ക്കുമുള്ള കത്താണോയെന്ന്‌ നോക്കീട്ട്‌ തരാം. മുരളി കവറിലെ മേല്‍വിലാസം നോക്കി. " ഏയ്‌ ഇത്‌ എന്തായാലും പെണ്ണുങ്ങക്കല്ല, ന്നാ വെച്ചോ." അതും പറഞ്ഞ്‌ എന്നോട്‌ മിണ്ടരുതെന്ന്‌ ആംഗ്യം കാട്ടി കണ്ണിറുക്കി കാണിച്ച്‌്‌ മുരളി കവര്‍ തിരികെ ജയകൃഷ്‌ണന്റെ പോക്കറ്റില്‍ തന്നെ വെച്ചുകൊടുത്തു. പക്ഷെ ആദ്യം എടുത്ത കവറല്ല തിരികെ വെച്ചതെന്നുമാത്രം. നേരത്തെ മുരളി എന്റെ മുറിയില്‍നിന്നും എടുത്ത ന്യൂസ്‌ പേപ്പറിന്റെ പകുതി ജയകൃഷ്‌ണന്റെ പോക്കറ്റിലിരുന്ന കവറിന്റെ അതേ നീളത്തിലും വീതിയിലും കനത്തിലും മടക്കി ജയകൃഷ്‌ണന്റെ പോക്കറ്റില്‍ തിരുകി ജയകൃഷ്‌ണനെ പറ്റിക്കുക എന്നതായിരുന്നു മുരളിയുടെ ഉദ്ദേശ്യം. ഞാന്‍ മുരളിയുടെ കുസൃതി ആസ്വദിച്ചിരുന്നു. ജയകൃഷ്‌ണന്റെ പോക്കറ്റില്‍നിന്നും എടുത്ത കവര്‍ സ്വന്തം പോക്കറ്റില്‍ വെച്ച്‌ ഒന്നുമറിയാത്തതുപപോലെ മുരളി വീണ്ടും ചോദിച്ചു.

"അപ്പോ ജയകൃഷ്‌ണന്‍ പറഞ്ഞില്ല. എങ്ങനെയാണ്‌ എന്റെ കാലില്‍ കിടക്കുന്നത്‌ പുതിയ ചെരുപ്പാണെന്ന്‌ മനസ്സിലായതെന്ന്‌.

"ടാ പൊട്ടാ.... പുതിയ ചെരുപ്പിന്‌ ഒരു മണം ഉണ്ടാകും. അങ്ങനെയാണ്‌ എനിക്കത്‌ പിടികിട്ടിയത്‌. " ജയകൃഷ്‌ണന്റെ വിശദീകരണം കേട്ടപ്പോള്‍ എന്റെയും മുരളിയുടേയും കണ്ണുകള്‍ വിടരുകയും പുരികങ്ങള്‍ മേലോട്ടുയരുകയും ചെയ്‌തു. ഞങ്ങള്‍ പരസ്‌പരം തലയാട്ടി ജയകൃഷ്‌ണന്റെ കഴിവിനെ അംഗീകരിച്ചു.

" ഇവനൊക്കെ എന്തിനാ കണ്ണ്‌ അല്ലെ. സമ്മതിച്ചു മച്ചു സമ്മതിച്ചു. അപ്പോ ഞാന്‍ പോട്ടെ." ജയകൃഷ്‌ണന്റെ തോളില്‍ തട്ടി മുരളി പറഞ്ഞു.

"പോകുന്നതൊക്കെ കൊള്ളാം. മറ്റേ കവറ്‌ കീശേല്‌ തിരിച്ചുവെച്ചിട്ടുവേണം പോകാന്‍. അല്ലെങ്കില്‍ നീ വിവരം അറിയും." ആജാനുബാഹുവായ ജയകൃഷ്‌ണന്റെ കയ്യില്‍പ്പെട്ടുപോയ സ്വന്തം കൈ വിടുവിപ്പിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട മുരളി വിനയപൂര്‍വ്വം അപേക്ഷിച്ചു.

"സോറി ജയകൃഷ്‌ണാ.. കൈ വിട്‌. ഇതാ ഒറിജിനല്‍ കവര്‍" എന്നും പറഞ്ഞ്‌ മുരളി സ്വന്തം കൈ രക്ഷിച്ചു. "എങ്ങനെ മനസ്സിലായി വെച്ചത്‌ ഡ്യൂപ്ലിക്കേറ്റാണെന്ന്‌."

"ടാ മന്ദബുദ്ധീ... ഡ്യൂപ്ലിക്കേറ്റിന്‌ ഭാരം കൂടുതലായിരുന്നു. കവര്‍ തിരിച്ചുവെക്കുമ്പോള്‍തന്നെ എനിക്കത്‌ മനസ്സിലായിരുന്നു. എന്നോടാണോ കളി. ഹ...ഹ...ഹാ."

"നമിച്ചു മച്ചു. നമിച്ചു. നീ പുലി തന്നെ." അതും പറഞ്ഞ്‌ മുരളി പോയ്‌ക്കഴിഞ്ഞപ്പോള്‍ ജയകൃഷ്‌ണന്‍ ചോദിച്ചു.

"അപ്പോ നമ്മള്‍ എവിടെയാ പറഞ്ഞുനിര്‍ത്തിയത്‌ ?" എന്നിലെ മന:ശാസ്‌ത്രജ്ഞന്‍ വീണ്ടും ഉണര്‍ന്നു..

"നിന്റെ സ്വപനം. ജലജയുള്ള സ്വപ്‌നം. കാണാന്‍ കഴിയാത്ത നിനക്കെങ്ങനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ സ്വപ്‌നം കാണാന്‍ പറ്റി എന്നതായിരുന്നു എന്റെ കുറച്ചുമുമ്പുവരെയുള്ള, സംശയം. അത്‌ ഇപ്പോ തീര്‍ന്നു. കണ്ണില്ലെങ്കിലും നിനക്ക്‌ കാണാന്‍ പറ്റാത്തതായി ഒന്നുമില്ലായെന്ന്‌ എനിക്ക്‌ നല്ലവണ്ണം മനസ്സിലായി. അവളുടെ കാല്‍പ്പെരുമാറ്റങ്ങള്‍, അവളുടെ പാദസരത്തിന്‍േയോ വളകളുടേയോ ശബ്ദം. അവളുടെ സംസാരത്തിന്റെ ശൈലി, അവളുടെ ഗന്ധം, അതെല്ലാം കൂടിയതായിരിക്കും നീ കണ്ട സ്വപ്‌നം. ജീവിതത്തില്‍ ചിലതെല്ലാം നമ്മള്‍ ഓര്‍ത്തുവെച്ചില്ലെങ്കിലും നമ്മുടെ ഉപബോധമനസ്സില്‍ നാമറിയാതെ നിലനില്‍ക്കും. അവ ചിലപ്പോള്‍ സ്വപ്‌നങ്ങളായി കാണാന്‍ കഴിഞ്ഞേക്കുമെന്നും വായിച്ചിട്ടുണ്ട്‌്‌. അങ്ങനെയെങ്കില്‍ ജലജ നീയറിയാതെ തന്നെ നിന്റെ മനസ്സില്‍ കയറിപറ്റിയിരുന്നു എന്നുവേണം അനുമാനിക്കാന്‍, ഒരുപക്ഷെ ലതക്കും മുന്‍പെ...."

"തേങ്ങാക്കൊല.. നിന്റെ ഒരു സൈക്കോളജി." എന്നിലെ മനശാസ്‌ത്രജ്ഞനെ ഒരൊറ്റ സെക്കന്‍ഡുകൊണ്ട്‌ അവന്‍ ഇല്ലാതാക്കി.

" എടാ.. ലതയ്‌ക്കും മുന്‍പെയല്ല ഞാന്‍ ജലജയെ പരിചയപ്പെട്ടത്‌... പിന്നെ എനിക്ക്‌ അവളോട്‌ ഒരു ഡിങ്കോലാഫിയും തോന്നിയിട്ടില്ല."

ഞാന്‍ വിട്ടുകൊടുത്തില്ല. "അങ്ങനെ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. കാരണം. കുറച്ചുമുന്‍പ്‌ ജലജയെ സ്വപ്‌നം കണ്ടുവെന്ന്‌ എന്നോടു നീ പറയുമ്പോള്‍ നിന്റെ മുഖത്തുകണ്ട ആ ഒരു 'എക്‌സൈറ്റ്‌മെന്റ്‌' ഉണ്ടല്ലോ, അത്‌ നിന്റെ ഉള്ളില്‍നിന്നും വന്നതാണ്‌. അല്ലെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല."

" ന്റെ പടച്ചോനെ... എടാ ഞാനൊരു സത്യം പറയട്ടെ. ഞാന്‍ ഒരു സ്വപ്‌നോം കണ്ടിട്ടില്ല. ഞാനത്‌ നിന്നോട്‌ പറഞ്ഞിട്ടുമില്ല. പോരെ. " 
ജയകൃഷ്‌ണന്‍ എങ്ങനെയെങ്കിലും തടിയൂരിയാ മതി എന്ന നിലയിലാണ്‌. അവന്‍ പോയി കഴിഞ്ഞപ്പോഴും ഞാന്‍ അവന്‍ കണ്ട സ്വപ്‌നത്തെകുറിച്ച്‌ തന്നെ ചിന്തിച്ചുകൊണ്ടേയിരുന്നു. അവന്‍ കണ്ണുകള്‍ കൊണ്ടു കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടി. അവള്‍ എങ്ങനെയായിരിക്കും അവന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുക ? സ്വപ്‌നത്തില്‍ അവള്‍ പുഞ്ചിരിച്ചിട്ടുണ്ടാവുമോ ? ഉണ്ടെങ്കില്‍ അവനത്‌ കാണാന്‍ കഴിഞ്ഞിട്ടുണ്ടാകുമോ ?

ഏകദേശം രണ്ടു മാസങ്ങള്‍ക്കു ശേഷം. വീണ്ടും പതിവിലുമധികം ഉത്സാഹത്തോടെ, ചുമരിലൂടെ കൈയ്യോടിച്ച്‌ ജയകൃഷ്‌ണന്‍ എന്റെ മുറിയിലേക്ക്‌ കയറിവന്നു. അന്ന്‌ അവന്റെ കയ്യില്‍ കണ്ണുകാണാത്തവരുടെ ഭാഷയായ ബ്രെയില്‍ ലിപികളില്‍ തയ്യാറാക്കിയ ഒരു കത്തുണ്ടായിരുന്നു. ജയകൃഷ്‌ണന്‍ ഞാന്‍ സാധാരണയായി ഇരിക്കാറുള്ള കസേരയില്‍ എന്നെ തപ്പിനോക്കികൊണ്ടു ചോദിച്ചു.

സുധീറെ... നീ എവിടെയാടാ തെണ്ടി...?

"ഞാന്‍ ഇവിടെ കട്ടിലില്‍ ഇരിക്കുന്നുണ്ട്‌്‌. എന്താ നിനക്ക്‌ ഒരു വെപ്രാളം."

"ന്റെ മോനെ... ആ ജലജയുണ്ടല്ലോ അവള്‍ എന്നെ വിടാന്‍ ഭാവമില്ലെന്നാണ്‌ തോന്നുന്നത്‌. ആദ്യം സ്വപ്‌നത്തില്‍ വന്നു. പിന്നെ ദാ ഇപ്പോ എനിക്കവള്‍ ഒരു കത്തും അയച്ചിരിക്കുന്നു.

"തന്നെ... " എനിക്കും ആവേശമായി. "വായിക്ക്‌.. വേഗം വായിക്ക്‌."

ജയകൃഷ്‌ണന്‍ അവന്റെ പോക്കറ്റിലിരുന്ന നിറയെ കുത്തുകളിട്ട ഒരു കട്ടികടലാസെടുത്ത്‌ മടിയില്‍ വെച്ച്‌ അതിലുടെ മെല്ലെ വിരലുകളോടിച്ചുകൊണ്ട്‌ ജലജയുടെ ഹൃദയം പരതാന്‍ തുടങ്ങി. ആ കട്ടികടലാസിന്റെ ഒരുവശത്ത്‌ പ്രണയത്തിന്റെ മുനയുള്ള എഴുത്താണികൊണ്ട്‌ ജലജയിട്ട സുഷിരങ്ങള്‍ മറുവശത്ത്‌ അക്ഷരങ്ങളായി മുഴച്ചുനിന്നിരുന്നു. ബ്ലൈന്‍ഡ്‌ സ്‌കൂളില്‍നിന്നും ഹൃദിസ്ഥമാക്കിയ ആ അക്ഷരങ്ങളെ ജയകൃഷ്‌ണന്‍ എനിക്കു പരിഭാഷപ്പെടുത്തി തന്നു. അത്‌ ഇപ്രകാരമായിരുന്നു.

"എന്തിനാണ്‌ ഇപ്പോള്‍ ഇങ്ങനെയൊരു കത്തെഴുതുന്നത്‌ എന്ന്‌ എനിക്കറിയില്ല. വെറുതെ... ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു സൗഹൃദത്തിന്റെ ഓര്‍മ്മകളുടെ പ്രേരണ. അത്രമാത്രം. പ്രണയത്തെ പേടിച്ച്‌ നല്ല ഒരു സൗഹൃദത്തെ ചുട്ടുകൊല്ലുന്നതെന്തിനാണെന്നൊരു തോന്നലും. നന്മകള്‍ നേരുന്നു. സ്‌നേഹപൂര്‍വ്വം, ജലജ"

ജയകൃഷ്‌ണന്‍ വായിച്ചു നിര്‍ത്തി. കുറച്ചു നേരത്തേക്ക്‌ ഞങ്ങള്‍ക്കിടയില്‍ മൗനത്തിന്റെ ഒരു കുമിള തങ്ങി നിന്നു.

"എങ്ങനെയുണ്ട്‌ ? അവളുടെ ഡയലോഗ്‌ ?" ജയകൃഷ്‌ണന്റെ കനത്ത ശബ്ദത്തിന്റെ ആഘാതത്താല്‍ മൗനത്തിന്റെ ആ നേര്‍ത്ത കുമിള പൊട്ടി. എന്റെ ചിരിയില്‍ അത്‌ അലിഞ്ഞുപോയി.

"ഹ... ഹ... കൊള്ളാം. അസലായിട്ടുണ്ട്‌. ജലജയെ എനിക്കങ്ങ്‌ ബോധിച്ചു. പറയാനുള്ളത്‌ പറയാതങ്ങട്‌ പറഞ്ഞു. ഇനിപ്പോ എന്താ നിന്റെ പ്ലാന്‍..." ഞാന്‍ ജയകൃഷ്‌ണനോടു ചോദിച്ചു.

"എന്ത്‌ പ്ലാന്‍ ? അവള്‍ അവളുടെ സമാധാനത്തിന്‌ ഒരു കത്തയച്ചു. അത്രതന്നെ."

എന്നാലും ഒരു മറുപടി അയക്കുന്നതല്ലേ അതിന്റെ ഒരു ശരി ? ഞാനും വിട്ടു കൊടുത്തില്ല.

"പിന്നേ... ഞാനൊരു മറുപടിയും അയക്കുന്നില്ല."

"സത്യം പറ...നിനക്ക്‌്‌ ജലജയെ ഇപ്പോഴും പേടിയല്ലേ ? ഒരു പക്ഷേ അവളുടെ സ്‌നേഹത്തിനു മുന്‍പില്‍ നീ തോറ്റുപോയാലോ എന്ന ഒരു പേടി. അതുകൊണ്ടല്ലേ നീ അവളുടെ നിഷ്‌കളങ്കമായ ഈ കത്തിനെപ്പോലും പേടിക്കുന്നത്‌.

"പിന്നേ.... ഞാനെന്തിന്‌ പേടിക്കണം." ജയകൃഷ്‌ണന്‌ വാശി കൂടിയതുപോലെ., ദേഷ്യം വരുന്നതുപോലെ തോന്നി.

അതുവരെ പിടിച്ചുനിന്ന രാമചന്ദ്രന്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല. അത്രയും നേരം മുഴുവന്‍ എന്റെ മുറിയില്‍ ജയകൃഷ്‌ണന്‍ അറിയാതെ രാമചന്ദ്രന്‍ ശബ്ദമടക്കിപിടിച്ചിരിക്കുകയായിരുന്നു. ജയകൃഷ്‌ണനെപ്പോലെ രാമചന്ദ്രന്റെ കണ്ണുകള്‍ക്കും കാഴ്‌ചശക്തി ഇല്ലായിരുന്നു. സംശയം തോന്നിയ ജയകൃഷ്‌ണന്‍ അവിടെനിന്ന്‌ എഴുന്നേറ്റ്‌ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്ന്‌ കൈനീട്ടി തപ്പിത്തടഞ്ഞ്‌ രാമചന്ദ്രനെ കടന്നുപിടിച്ചു. അപ്പോഴേക്കും രാമചന്ദ്രന്റെ അടക്കിപിടിച്ചുള്ള ചിരി പൊട്ടിച്ചിരിയായി മാറിയിരുന്നു.

"അമ്പടാ... അപ്പോള്‍ നീ ചേട്ടന്മാരുടെ വര്‍ത്തമാനവും കേട്ട്‌ ഇവിടെ ഇരിക്ക്‌ണ്ടായിരുന്നു.. ല്ലേ...., എന്തോ ഒരു കള്ളക്കളിയുണ്ടല്ലോ. എന്തിനാടാ... നീ എന്നെ പറ്റിച്ച്‌ മിണ്ടാണ്ടിരുന്നത്‌. പറയെടാ... പറഞ്ഞില്ലെങ്കില്‍ നിന്നെ ഇന്ന്‌ ശരിയാക്കും... "

"പറയാം... വിട്‌.. പറയാം." ചിരി ഒരു വിധത്തില്‍ അടക്കിപിടിച്ചുകൊണ്ട്‌ രാമചന്ദ്രന്‍ പറഞ്ഞുതുടങ്ങി. "കണ്ണു കാണാന്‍ പറ്റാത്തവരുടെ ഭാഷേല്‌ ഒരു കത്ത്‌്‌ എഴുതി തരാന്‍ പറ്റ്വോന്ന്‌ സുധീറിക്ക ചോദിച്ചു. ഞാന്‍ ശരീന്ന്‌ പറഞ്ഞു. സുധീറിക്ക പറഞ്ഞുതന്നപോലെ ഞാന്‍ എഴുതികൊടുത്തു. അത്രയേ ഉള്ളൂ."

ഞാന്‍ തന്നെയാണ്‌ വില്ലന്‍ എന്നു മനസ്സിലാക്കികഴിഞ്ഞ ജയകൃഷ്‌ണന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ അപ്പോഴേക്കും മുറിവിട്ടിറങ്ങിയിരുന്നു. ജയകൃഷ്‌ണന്‍ പിടിവിട്ടതും രാമചന്ദ്രന്‍ കിട്ടാവുന്നത്ര വേഗത്തില്‍ സ്ഥലം വിട്ടു. പോകുന്ന വഴിക്ക്‌ വിളിച്ചു പറയാന്‍ മറന്നില്ല.

"ജയേട്ടാ ഇന്ന്‌ ഏപ്രില്‍ ഫൂളാണ്‌. പിന്നെ.... ഇത്‌.... ഇന്നാള്‌ സുപ്പാരിയാണെന്നും പറഞ്ഞ്‌ പാന്‍ പരാഗ്‌ തന്ന്‌ എന്നെ പറ്റിച്ചതിനും കൂടിയുള്ളതാ."

"രണ്ടെണ്ണത്തിനേയും എന്റെ കയ്യില്‍ കിട്ടും."

ജയകൃഷ്‌ണന്‍ ഞങ്ങളെ വെറുതെവിട്ട്‌ എന്റെ മുറിക്കകത്തേക്ക്‌ തന്നെ തിരിച്ച്‌ കയറി. കണ്ണുകാണില്ലെങ്കിലും എന്റെ മുറിയില്‍ ബീഡി എവിടെയാ ഇരിക്കുന്നതെന്ന്‌ ജയകൃഷ്‌ണന്‌ നന്നായി അറിയാം. തപ്പി പിടിച്ച്‌ ഒരു ബീഡി ചുണ്ടത്തുവെച്ച്‌്‌, തീപ്പെട്ടിയുരച്ച്‌ കൃത്യം ബീഡിയുടെ അറ്റത്ത്‌ തീ പിടിപ്പിച്ച്‌, പുക വലിച്ചൂതി വിടുമ്പോള്‍ ജയകൃഷ്‌ണന്റെ മുഖത്ത്‌ ഒരു ചിരിയുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ എനിക്ക്‌ മനസ്സിലായി അവന്‍ തണുത്തുവെന്ന്‌.

കൂള്‍.... ജയകൃഷ്‌ണാ... കൂള്‍... ചൂടാവല്ലേ... ഞങ്ങള്‍ വെറുതെ ഒന്നു തമാശിച്ചതല്ലേ. പ്രണയത്തിന്റെ കാര്യത്തില്‍ നിന്റെയത്ര അനുഭവസമ്പത്തില്ലെങ്കിലും, ഒരാള്‍, പ്രത്യേകിച്ച്‌ എതിര്‍ലിഗംത്തില്‍പെട്ട വ്യക്തി, ഇഷ്ടപ്പെടുന്നു എന്ന തിരിച്ചറിവിന്‌ ഒരു പ്രത്യേക ഫീലുണ്ട്‌. അത്‌ ആര്‍ക്കായാലും അയാളുടെ വ്യക്തിത്വത്തിനു കിട്ടുന്ന വലിയൊരു അംഗീകാരമാണ്‌. അത്‌ മറ്റെന്തിനേക്കാളും മനസ്സിനെ സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളിടത്തോളം, ജലജയുടെ കാര്യത്തില്‍ നീ ഇഷ്ടപ്പെട്ടത്‌ അവളെയല്ല; മറിച്ച്‌ അവള്‍ക്ക്‌ നിന്നോടുള്ള ഇഷ്ടത്തെയാണ്‌, സനേഹത്തെയാണ്‌. അതിന്റെ പ്രതിഫലനമായിരുന്നു നീയറിയാതെ പ്രകടിപ്പിച്ച ആ ഒരു "എക്‌സൈറ്റ്‌മെന്റ്‌".

"ന്നാലും ഇത്‌ ഒരു ഒന്നാംതരം പണിയായി പോയീട്ടോ... സുധീറെ. പിന്നെ നീയായതുകൊണ്ട്‌ ക്ഷമിച്ചിരിക്കുന്നു എന്നുമാത്രം". ജയകൃഷ്‌ണന്‍ ചിരി നിര്‍ത്തി പറഞ്ഞു. പിന്നെ അവന്റെ ചുണ്ടുകള്‍ വൃത്താകൃതിയിലാകുകയും അതിനു നടുവിലൂടെ സമാധാനത്തിന്റെ വെളുത്ത പുകച്ചുരുളുകള്‍ ഉയരുകയും ചെയ്‌തു.

"ക്ഷമിക്കാണ്ട്‌ പറ്റ്വോ.... പൊളിറ്റിക്‌സും ഹിസ്റ്ററിയും ഫിലോസഫിയും റെക്കോര്‍ഡ്‌ ചെയ്‌ത്‌ കേട്ട്‌ പഠിക്കണങ്കി സൂധീറിക്കയുടെ ശബ്ദം തന്നെ വേണ്ടെ." കുറച്ചകലെനിന്നും വീണ്ടും രാമചന്ദ്രന്റെ ശബ്ദം. അന്ധരായ സുഹൃത്തുക്കള്‍ക്ക്‌ പഠിക്കാനുള്ള ടെക്‌സ്റ്റ്‌ു ബുക്കുകള്‍ ആരെങ്കിലും ഉറക്കെ വായിച്ചു ടേപ്പ്‌ റെക്കോര്‍ഡറില്‍ റെക്കോര്‍ഡ്‌ ചെയ്‌തുകൊടുക്കാറുണ്ട്‌. ആ കാസറ്റുകള്‍ പലയാവര്‍ത്തി കേട്ടുപഠിച്ചാണ്‌ അവര്‍ പരീക്ഷകള്‍ക്ക്‌ തയ്യാറെടുത്തിരുന്നത്‌. അങ്ങനെ അവരെ സഹായിക്കുന്നതിന്‌ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. അതായിരുന്നു രാമചന്ദ്രന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്‌. രാമചന്ദ്രന്റെ ശബ്ദം കേട്ടതും ജയകൃഷ്‌ണന്‍ ചാടിയെഴുന്നേറ്റു.

"അവനെ ഇന്നു ഞാന്‍ ശരിയാക്ക്‌ണ്‌ണ്ട്‌." തപ്പിത്തടഞ്ഞ്‌ ആ ശബ്ദത്തിന്റെ ഉറവിടം തേടി ജയകൃഷ്‌ണന്‍ നടന്നുനീങ്ങി. രക്ഷപ്പെടാന്‍ രാമചന്ദ്രനും. പ്രകാശമില്ലാത്ത ലോകത്ത്‌്‌ അവര്‍ തപ്പിത്തടഞ്ഞ്‌ ചിരിച്ചുകളിച്ച്‌ അകന്നുപോയപ്പോഴും എന്റെ സംശയങ്ങളുടെ നിരകള്‍ തീര്‍ന്നിരുന്നില്ല.

അവന്‍ സ്വപ്‌നം കണ്ടത്‌ അവന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ജലജയെ ആയിരുന്നു. ജന്മനാ അന്ധനായ ജയകൃഷ്‌ണന്റെ സ്വപ്‌നത്തില്‍ ഏതു രൂപത്തിലാകും ജലജ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകുക ? സ്വപ്‌നങ്ങള്‍ക്ക്‌ ഗന്ധമുണ്ടോ ? മുടിയിഴകളില്‍നിന്നും പരക്കുന്ന കാച്ചെണ്ണയുടെയോ, ചൂടിയിരുന്ന ചെമ്പകത്തിന്റേയോ, പൂശിയിരുന്ന അത്തറിന്റെയോ സുഗന്ധങ്ങള്‍ സ്വപ്‌നത്തിലെ ജലജക്കുണ്ടായിരുന്നുവോ ? സ്വപ്‌നത്തിലെ അവളുടെ സാന്നിദ്ധ്യം അവന്‌ എങ്ങനെയാണ്‌ അനുഭവപ്പെട്ടിരിക്കുക ? കണ്ണുകള്‍കൊണ്ട്‌ കാണാന്‍ കഴിയാത്ത എന്തോ ഒരു സൗന്ദര്യം ജലജയ്‌ക്കുണ്ടായിരുന്നു. ഉറക്കമുണര്‍ന്നിട്ടും, അത്‌ വെറുമൊരു സ്വപ്‌നമായിരുന്നു എന്ന്‌ തിരിച്ചറിഞ്ഞിട്ടും, ആ അദൃശ്യസൗന്ദര്യത്തിന്‌ ജയകൃഷ്‌ണന്റെ ഹൃദയമിടിപ്പുകളുടെ വേഗം കൂട്ടാന്‍ കഴിഞ്ഞുവെങ്കില്‍, അതിനെ ഞാന്‍ പ്രണയത്തിന്റെ സൗന്ദര്യമെന്നല്ലാതെ എങ്ങനെയാണ്‌ വിശേഷിപ്പിക്കുക. ഉള്‍കണ്ണുകള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന പ്രണയത്തിന്റെ സൗന്ദര്യം.


**************************************************************************************
പേരുകള്‍ യഥാര്‍ത്ഥമല്ല. ചിത്രവും. അവരുടെ സ്‌നേഹത്തോട്‌ നീതി പാലിക്കുവാന്‍ വിധി അവരെ സഹായിച്ചു. കണ്ണു കാണാന്‍ കഴിയാത്ത ജയകൃഷ്‌ണനും ലതയും വര്‍ഷങ്ങള്‍ക്കുശേഷം വിവാഹിതരായി. ഇന്ന്‌ അവര്‍ പരസ്‌പരം വഴികാട്ടി സന്തോഷത്തോടെ ജീവിക്കുന്നു. ജീവിതത്തിന്റെ വഴിത്താരകളില്‍ ഇരുള്‍ പരക്കുമ്പോഴെല്ലാം, സ്‌നേഹം അവര്‍ക്ക്‌ വെളിച്ചം പകരട്ടെ. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...